കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതിയുടെ ഇടപെടൽ. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കൃത്യമായി രേഖകൾ നൽകണമെന്ന് കോടതി അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോടും വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സർക്കാരിന് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ് നൽകിയത്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
അതേസമയം, സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തിയിരുന്നു. കരുവന്നൂർ, മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ വൻ സാമ്പത്തിക തട്ടിപ്പുകൾക്കു പിന്നാലെയാണ് സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞത്. നിക്ഷേപകർക്ക് അടച്ച തുക തിരികെ നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ എംഎൽഎമാരിൽ ആരും തന്നെ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ തയ്യാറായില്ല എന്നത് ദുരൂഹമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments