ജയ്പൂർ: രാജസ്ഥാനിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കൾ ചത്തുവെന്നാണ് റിപ്പോർട്ട്. പശുക്കളുടെ ശരീരത്തിൽ വലിയ മുഴകൾ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകർച്ചവ്യാധിയായ ഈ രോഗത്തെക്കുറിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്.
രാജസ്ഥാനിലെ പടിഞ്ഞാറൻ-വടക്കൻ മേഖലകളിലെ പശുക്കൾക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഏകദേശം 25,000 പശുക്കൾക്ക് ഈ പകർച്ചവ്യാധി ബാധിച്ചതായി അനിമൽ ഹസ്ബൻഡറി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോധ്പൂർ ജില്ലയിൽ മാത്രം 254 പശുക്കൾ ചത്തിട്ടുണ്ട്.
പകർച്ചവ്യാധി തടയുന്നതിനായി ഉടൻ തന്നെ കർശന നടപടി സ്വീകരിക്കണമെന്ന് റാണിവേരയിൽ നിന്നുള്ള ബിജെപി എംഎൽഎ നാരായൺ സിംഗ് രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ രോഗം ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്താൻ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമൽ ഹസ്ബൻഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോർട്ട് ചെയ്തത്.
പ്രതിരോധശേഷി കുറവുള്ള പശുക്കളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. ഈ രോഗത്തിന് ചികിത്സയോ വാക്‌സിനോ ഇതുവരെ ലഭ്യമായിട്ടില്ല. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കൻ പോക്‌സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ അനിമൽ ഹസ്ബൻഡറി വകുപ്പ് ഉദ്യോഗസ്ഥർ എത്തി നിരീക്ഷണം നടത്തുകയാണ്.















