മഡ്രിഡ്: സ്പെയ്നിൽ ഭീതി പരത്തി മങ്കി പോക്സ് പടർന്നു പിടിക്കുന്നു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് രോഗം ബാധിച്ചു മരിച്ചത്. യൂറോപ്യൻ യൂണിയനിൽ രോഗം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ മരണങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിൽ സ്പെയ്നിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
മെയ് മാസത്തിൽ മങ്കി പോക്സ് വ്യാപനം ആരംഭിച്ച ശേഷം ലോകത്താകമാനം 80 രാജ്യങ്ങളിലായി നിരവധി പേർക്ക് രോഗം ബാധിച്ചിരുന്നു. നൈജീരിയ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ 75 പേർ മരിച്ചത്, മരണ നിരക്കിനെ ചൊല്ലിയുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്.
ഏറ്റവും പുതിയ കണക്ക് പ്രകാരം, സ്പെയിനിൽ 4,298 പേർക്കാണ് മങ്കി പോക്സ് ബാധിച്ചിരിക്കുന്നത്. ഇതിൽ 3500 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ്. സ്ത്രീകളിൽ 64 പേർക്ക് മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്.
പ്രധാനമായും സമ്പർക്കത്തിലൂടെ പകരുന്ന വൈറസ് രോഗമാണ് മങ്കി പോക്സ്. രോഗികൾ ഉപയോഗിച്ച വസ്ത്രത്തിലൂടെയും രോഗം പടരുന്നുണ്ട്. പനി, ശരീര വേദന, വിറയൽ, ക്ഷീണം, വേദനയോട് കൂടിയ കുമിളകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
Comments