ആലപ്പുഴ: കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ ഗുരുതര ക്രമക്കേട്.
സ്വർണ്ണ പണയ വായ്പയിലും സ്ഥിര നിക്ഷേപത്തിലും അടക്കം തിരിമറി നടന്നതായി സഹകരണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. സഹകരണ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട് ഉടൻ വകുപ്പ് മന്ത്രിക്ക് കൈമാറും.
സിപിഎം ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിൽ കഴിഞ്ഞ ദിവസമാണ് എട്ട് സഹകരണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതത്രയും. സ്വർണ്ണ പണയവുമായി ബന്ധപ്പെട്ട തിരിമറികൾ നടന്നതായി പരിശോധനയിൽ തെളിഞ്ഞു. കൂടാതെ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില തട്ടിപ്പുകൾ നടന്നതായി പരിശോധനയിൽ വ്യക്തമായി.
തട്ടിപ്പ് ഒതിക്കുതീർക്കാൻ ബാങ്കിൽ നിന്ന് തന്നെ പുതിയ വായ്പ തരപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 32 പേരുടെ പേരിൽ സ്വർണ്ണ വായ്പ തരപ്പെടുത്തി. ഒന്നിലും നിയമങ്ങളോ ചട്ടങ്ങളോ പാലിച്ചിട്ടില്ല. കാലി കവറുകൾ കെട്ടിവെച്ച് അതിൽ സ്വർണ്ണം ഉണ്ടെന്ന് തെറ്റിധരിപ്പിച്ചു. ഇങ്ങനെ 84 ലക്ഷ രൂപയാണ് സിപിഎം നേതാക്കൾ വെട്ടിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റും സി.പി.എം ജില്ല സെക്രട്ടിയേറ്റംഗവുമായ എം. സത്യപാലനാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്. ചില ജീവനക്കാരും ഇതിന് കൂട്ടു നിന്നു.
ബാങ്കിന്റെ മറ്റ് ശാഖകളിൽ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ജി.സുധാകരൻ സഹകരണ വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് കുമാരപുരം ബാങ്കിൽ സ്വർണ്ണപ്പണ തട്ടിപ്പ് നടന്നിരുന്നു. രാഷ്ട്രീയ ഇടപെടലുകളിൽ കേസ് പിന്നീട് തേയ്ച്ചു മായിച്ചു കളഞ്ഞു. അന്ന് ഭരണ സമിതിക്ക് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോൾ ബാങ്കിന്റെ നേതൃസ്ഥാനങ്ങൾ വഹിക്കുന്നത്.
Comments