പത്തനംതിട്ട: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ് ബാധിച്ചാണെന്ന സംശയം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിൽ കണ്ടെത്തിയ മങ്കി പോക്‌സ് വകഭേദം വലിയ വ്യാപന ശേഷി ഉള്ളതല്ല. പകർച്ചവ്യാധി രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മങ്കി പോക്‌സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും മൂലമായിരുന്നു. മങ്കി പോക്‌സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കി പോക്‌സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയത്.
21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്. 27 ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. എന്തുകൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുവാവിന്റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. യുവാവിന് മറ്റ് ചില സംശയങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. പകർച്ചവ്യാധി ആണങ്കിലും മങ്കി പോക്‌സിന് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments