തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു.
മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂകരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.
മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും അതിനായി സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതെന്നും രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുഖമന്ത്രി അഭ്യർത്ഥിച്ചു.
Comments