ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ രാഷ്്ട്രപത്‌നി എന്ന് അഭിസംബോധന ചെയ്ത നാണക്കേട് മറയ്‌ക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരാതിയുമായി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ലോക്‌സഭയിൽ സ്മൃതി ഇറാനി ദ്രൗപതി മുർമുവിന്റെ പേര് പരാമർശിച്ചപ്പോൾ ആദരവ് പ്രകടിപ്പിച്ചില്ലെന്നാണ് ആരോപണം. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കത്ത് നൽകിയത്.
കഴിഞ്ഞ ദിവസം അധിർ രഞ്ജൻ ചൗധരിയുടെ പ്രയോഗത്തെ വിമർശിച്ച് സ്മൃതി ഇറാനി നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വൈറൽ ആയിരുന്നു. അധിർ രഞ്ജൻ ചൗധരിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം രാഷ്‌ട്രപതിയോട് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭവങ്ങളുടെ നാണക്കേട് മറയ്‌ക്കാനാണ് പരാതി. സംഭവത്തിൽ സ്മൃതി ഇറാനി മാപ്പപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്രൗപതി മുർമു എന്നാണ് സ്മൃതി ഇറാനി ആവർത്തിച്ച് വിളിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുളള അഭിസംബോധന രാഷ്‌ട്രപതിയുടെ പദവിക്കും നിലയ്‌ക്കും ചേർന്നതല്ല. ബഹുമാനപ്പെട്ട രാഷ്‌ട്രപതിയെന്നോ മാഡം എന്നോ ശ്രീമതി എന്നോ സ്മൃതി ഇറാനി ഉപയോഗിച്ചിരുന്നില്ലെന്നും കത്തിൽ പറയുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ ലെറ്റർപാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
രാഷ്‌ട്രപതിയുടെ വില കുറച്ചുകാണുന്നതിന് തുല്യമാണിതെന്നും അധിർ രഞ്ജൻ ചൗധരി ആരോപിക്കുന്നു. രാഷ്‌ട്രപതിയോട് സ്മൃതി ഇറാനി ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. നേരത്തെ രാഷ്‌ട്രപതിയെ താൻ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിലും കത്തിൽ ക്ഷമാപണം നടത്തുന്നുണ്ട്. ഹിന്ദിയിൽ തനിക്ക് അത്ര പ്രാവീണ്യമില്ലെന്നും അതുകൊണ്ട് ഉണ്ടായ നാക്കുപിഴയാണെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിക്കുന്നു.
Comments