കാൺപൂർ: കാൺപൂരിൽ ഫ്ളോറെറ്റ്സ് ഇന്റർനാഷണൽ സ്കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കലിമ പഠിപ്പിക്കുന്നുവെന്ന് ആരോപണത്തെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ. ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകമാണ് കലിമ. സംഭവത്തിന് പിന്നാലെ പോലീസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്കൂളിലെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സ്കൂൾ ഡയറികളിലും കലിമ ഉൾപ്പെടുത്തിയിരുന്നു.
സ്കൂളിലെ ചില വിദ്യാർത്ഥികൾ ഇത് സംബന്ധിച്ചുള്ള വിവരം വീട്ടിൽ പറഞ്ഞതോടെയാണ് രക്ഷിതാക്കൾ ഇതിനെ കുറിച്ച് അറിയുന്നത്. വീട്ടിൽ വന്നിരുന്ന് മകൻ കലിമ ചൊല്ലുന്നത് പതിവാക്കിയിരുന്നുവെന്ന് ഒരു രക്ഷിതാവ് ആരോപിക്കുന്നു. ‘ എന്റെ മകൻ ഈ സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൻ വീട്ടിലെത്തിയ ശേഷം പതിവായി കലിമ ചൊല്ലുന്നു. ഭാര്യയാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. മകനോട് ചോദിച്ചപ്പോൾ എല്ലാ ദിവസവും ഇത് അവരെക്കൊണ്ട് ചൊല്ലിക്കാറുണ്ടെന്ന് പറഞ്ഞു. എന്റെ മകൻ ഇത് ചൊല്ലേണ്ട ആവശ്യം എന്താണെന്നും’ രക്ഷിതാവ് ചോദിക്കുന്നു.
എന്നാൽ തങ്ങൾ എല്ലാ മതങ്ങളുടേയും പ്രാർത്ഥനകൾ കുട്ടികളെ പഠിപ്പിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് സ്കൂളിലെ കുട്ടികളെ കൊണ്ട് കലിമ ചൊല്ലിക്കുന്നതെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ മതക്കാരുടേയും പ്രാർത്ഥനകൾ ചൊല്ലുന്നത് നിർത്തിയെന്നും ദേശീയ ഗാനം മാത്രമേ അസംബ്ലിയിൽ ചൊല്ലാറുള്ളു എന്നും സ്കൂൾ പ്രിൻസിപ്പൾ അങ്കിത യാദവ് പറഞ്ഞു.
Comments