കൊൽക്കത്ത: അദ്ധ്യാപന നിയമന കുംഭകോണക്കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ പ്രതിച്ഛായ മങ്ങിയ തൃണമൂൽ പാർട്ടി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ക്യാബിനറ്റിലെ മുഴുവൻ മന്ത്രിമാരുടെ രാജിയും മമതാ ബാനർജി ആവശ്യപ്പെട്ടേക്കുമെന്നായിരുന്നു സൂചന. ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ ക്യാബിനറ്റ് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുയാണ്.
ബുധനാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുക. അഞ്ച് മന്ത്രിമാരെങ്കിലും പുതുമുഖങ്ങളായിരിക്കുമെന്ന സൂചനയും മമത നൽകി. നിലവിൽ അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥ ചുമതല വഹിച്ചിരുന്ന നാല് വകുപ്പുകൾ ഉൾപ്പെടെ ആകെ 11 വകുപ്പുകളാണ് മുഖ്യമന്ത്രി സ്വയം കൈകാര്യം ചെയ്യുന്നത്. എല്ലാം കൂടി ഒറ്റയ്‌ക്ക് നോക്കിനടത്താൻ സാധ്യമല്ലെന്ന് മമതാ ബാനർജി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് മമത വ്യക്തമാക്കി. കൂടാതെ ബംഗാളിൽ ഏഴ് പുതിയ ജില്ലകളെക്കൂടി പ്രഖ്യാപിക്കുമെന്ന് മമത അറിയിച്ചു. ഇതോടെ പശ്ചിമ ബംഗാളിലെ ജില്ലകൾ 30 ആകും. സുന്ദർബൻ, ഇച്ചേമതി, റാണാഘട്ട്, ബിഷ്ണുപൂർ, ജംഗിപൂർ, ബെഹ്റാംപൂർ, ബസിർഹത്ത് എന്നിവയാണ് പുതിയ ഏഴ് ജില്ലകൾ.
അനധികൃത അദ്ധ്യാപന നിയമനക്കേസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് പാർത്ഥാ ചാറ്റർജിയുടെ സുഹൃത്ത് അർപ്പിത മുഖർജിയുടെ വിവിധ വസതികളിൽ നിന്നായി 50 കോടിയോളം രൂപയും സ്വർണം-വെള്ളി ആഭരണങ്ങളും ഇഡി കണ്ടെടുത്തത്. ഇവ പാർത്ഥയുടെതാണെന്ന് അർപ്പിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ മമതയുടെ വിശ്വസ്തനും തൃണമൂലിന്റെ ദേശീയ ഉപാദ്ധ്യക്ഷനും ബംഗാളിലെ മന്ത്രിയുമായ പാർത്ഥ ചാറ്റർജി അറസ്റ്റിലായി. പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ ഈ സംഭവത്തെ തേച്ചുമായ്ച്ച് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് മമതാ സർക്കാരിന്റെ ലക്ഷ്യം.
Comments