തല ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ബ്രസീലിൽ നിന്നുള്ള ഇരട്ടക്കുട്ടികളെ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് വേർപെടുത്തിയത്. ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്. റിയോ ഡി ജനീറിയോയിലെ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
മൂന്ന് വയസ്സ് പ്രായമുള്ള ബെർനാഡോ, ആർതർ ലിമ എന്നീ കുരുന്നുകളാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയരായത്. സിടി, എംആർഐ സ്‌കാനുകളെ അടിസ്ഥാനമാക്കി, ഇരട്ടക്കുട്ടികളുടെ വെർച്വൽ റിയാലിറ്റി പ്രൊജക്ഷനുകൾ ഉപയോഗിച്ച് ആരോഗ്യവിദഗ്ധരുടെ സംഘം മാസങ്ങളോളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ വേർപെടുത്തൽ ശസ്ത്രക്രിയകളിൽ ഒന്നാണിത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വ്യത്യസ്ത രാജ്യങ്ങളിലെ ഡോക്ടർമാർ ഒന്നിച്ച് ആദ്യമായി ഹെഡ്സെറ്റ് ധരിച്ച് ഒരേ ‘വെർച്വൽ റിയാലിറ്റി റൂമിൽ’ വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഏഴ് ശസ്ത്രക്രിയകൾക്കായി മാത്രം 27 മണിക്കൂറിലധികം ഓപ്പറേറ്റിംഗ് ടൈമും 100 ഓളം മെഡിക്കൽ സ്റ്റാഫും ആവശ്യം വന്നു. വെർച്വൽ റിയാലിറ്റിയിലൂടെ ശസ്ത്രക്രിയ എന്നത് വളരെ അതിശയകരമായ ഒന്നായിരുന്നു എന്ന് സർജനായ നൂർ ഉൽ ഒവാസെ ജിലാനി പറയുന്നു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതിന് പകരം അവരുടെ ശരീരഘടന കാണുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് വളരെ മികച്ചതാണ്. അത് ശസ്ത്രക്രിയാ വിദഗ്ധർക്ക് എത്രത്തോളം ആശ്വാസകരമാണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതാണ്. ചിലപ്പോൾ ഇത്തരം ശസ്ത്രക്രിയകൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നാം. എന്നാൽ വെർച്വൽ റിയാലിറ്റിയിലൂടെയുള്ള ശസ്ത്രക്രിയ സാങ്കേതികതലത്തിൽ നമ്മെ വീണ്ടും മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ്.
27 മണിക്കൂർ ശസ്ത്രക്രിയയ്‌ക്കിടെ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി 15 മിനിറ്റ് മാത്രമാണ് ബ്രേക്ക് എടുത്തത്. എന്നാൽ അതിന് ശേഷം കുട്ടികളുടെ മാതാപിതാക്കളുടെ മുഖം കണ്ടപ്പോൾ വളരെ സന്തോഷമായി. കുട്ടികൾ സുഖം പ്രാപിച്ച് വരിയാണെന്നും ആറ് മാസത്തോളം ഇവർക്ക് ചികിത്സ നൽകുമെന്നും ഡോക്ടർ അറിയിച്ചു.
ബ്രസീലിലെ ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. ഗബ്രിയേൽ മുഫറേജിനൊപ്പമാണ് ജിലാനി ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി രണ്ടര വർഷമായി ഈ കുട്ടികളെ പരിചരിക്കുന്നുണ്ടെന്നും അവരെ വേർപെടുത്തിയത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇടയാക്കുമെന്നും ഡോ മുഫറേജ് പറഞ്ഞു. രണ്ടര വർഷം മുമ്പാണ് കുട്ടികളുടെ മാതാപിതാക്കൾ റൊറൈമയിൽ നിന്ന് റിയോയിലേക്ക് സഹായം തേടിയെത്തിയത്. തുടർന്ന് അവർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി. ശസ്ത്രക്രിയ നടന്നതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments