ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. എംഎൽഎയും മുതിർന്ന നേതാവുമായ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയ്‌ക്ക് വോട്ടു ചെയ്തതിൽ കുൽദീപിനെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്.
വ്യഴാഴ്ചയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുക. ഇതിനായി അടുത്ത ദിവസം അദ്ദേഹം എംഎൽഎ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവയ്‌ക്കും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ പ്രമുഖ ബിജെപി നേതാക്കൾ പങ്കുചേരുമെന്നാണ് വിവരം.
എതിർ സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസമാണ് കുൽദീപിനെ പാർട്ടിയുടെ എല്ലാ സ്ഥാനത്തു നിന്നും കോൺഗ്രസ് നീക്കിയത്. ഇതോടെ പാർട്ടി വിടാൻ കുൽദീപ് തീരുമാനിക്കുകയായിരുന്നു. പാർട്ടി പദവിയിൽ നിന്നും നീക്കിയതിന് പിന്നാലെ പാർട്ടി വിടുമെന്ന സൂചനകൾ നൽകിക്കൊണ്ടുള്ള പരാമർശങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച തന്നെ അദ്ദേഹം ബിജെപിയിൽ ചേരുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് കുൽദീപുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരുമായി കുൽദീപ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Comments