സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സ്വാതന്ത്ര്യദിനത്തെ ‘ ആപത്ത് 15’ എന്ന് പറഞ്ഞിരുന്നവർ 75 വർഷത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൊടിയ വഞ്ചനയുടെ നേർചരിത്രം പുതുതലമുറ മറക്കണമെന്ന് മാത്രം വാശിപിടിക്കരുതെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഈ ധീരയോദ്ധാക്കളിലെ ഭൂരിഭാഗം പേരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണെന്നും പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. പോസ്റ്റിൽ പങ്കുവെച്ച രേഖകളിൽ വിനായക് ദാമോദർ സവർക്കറെയും ഗണേഷ് ദാമോദർ സവർക്കറെയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതോടെ സവർക്കറെ അംഗീകരിക്കാൻ പാടുപെട്ടിരുന്ന സിപിഎമ്മുകാർ ഒടുവിൽ അതിനും തയ്യാറായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും പ്രതികരണവുമായെത്തിയത്.
”സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്‌ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47-ൽ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം. പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്‌ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്. 75 കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേർ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്.” സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം സവർക്കറെ ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടിയുടേതാക്കിയ സിപിഎം പോസ്റ്റിന്റെ തലക്കെട്ടിനെതിരെയും പരിഹാസമുയർന്നു. 1909 മുതൽ 1921 വരെ സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നവരുടെ പട്ടികയിലാണ് പോസ്റ്റ് പ്രകാരം സവർക്കർ സഹോദരന്മാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ 1925-ൽ ആരംഭിച്ച കമ്യൂണിസ്റ്റ് പാർട്ടിയുമായി അവർക്കും ബന്ധമുണ്ടെന്നാണോ സിപിഎം പറയുന്നതെന്ന പ്രതികരണങ്ങളും പോസ്റ്റിന് താഴെ വന്നു. ഇത് ശരിക്കും സിപിഎമ്മിന്റെ പേജ് തന്നെയാണോയെന്ന കമന്റുകളും പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments