ന്യൂഡൽഹി : തല ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തിയ സംഭവം വലിയ വാർത്തയായിരുന്നു. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെയാണ് വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ വേർപെടുത്തിയത്. ഈ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം വഹിച്ചത് കശ്മീരിൽ നിന്നുള്ള ഡോക്ടറായ നൂർ ഉൽ ഒവാസെ ജിലാനിയാണ് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറിയോയിൽ വെച്ചാണ് ബെർനാഡോ, ആർതർ ലിമ എന്ന കുരുന്നുകളുടെ ശസ്ത്രക്രിയ നടന്നത്. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ ശസ്ത്രക്രിയയായി ഇതിനെ കണക്കാക്കുന്നു.
സമയം ലാഭിക്കുന്നതിനും കുട്ടികളുടെ അപകടസാധ്യത കുറയ്‌ക്കുന്നതിനും വേണ്ടി, ഒട്ടിപ്പിച്ച കുട്ടികളുടെ തലയോട്ടി എങ്ങനെ വേർപെടുത്തുമെന്നും എവിടെ വെച്ചാണ് വേർപെടുത്തേണ്ടത് എന്നും അറിയണമായിരുന്നു. ഇത് പരിശീലിക്കാൻ വേണ്ടിയാണ് ഒരു ഓൺലൈൻ സെഷനിൽ ഹെഡ്‌സെറ്റ് വെച്ച് ഡോക്ടർമാർ പ്രവേശിച്ചത്. വെർച്വൽ റിയാലിറ്റി ബ്രസീലിലെയും ലണ്ടനിലെയും ഡോക്ടർമാരെ ഒരേ ഓപ്പറേഷൻ തിയേറ്ററിൽ എത്തിച്ചു. ഇതിന്റെ സഹായത്തോടെ കുട്ടികളുടെ തലയിലെ പ്രൊജക്ഷനുകൾ കണ്ടെത്തുകയും കൂടുതൽ പരിശീലനം നടത്തുകയും ചെയ്തു.
കുട്ടികൾ ഓപ്പറേഷൻ തിയേറ്ററിൽ എത്തുന്നതിന് മുന്നോടിയായി മാസങ്ങൾ നീണ്ട പരിശീലനവും ട്രയലുകളുമാണ് ഡോക്ടർമാർ നടത്തിയത്. തുടർന്ന് ഇരട്ട കുട്ടികൾക്ക് ഏഴ് ശസ്ത്രക്രിയകൾ നടത്തി. ഇത് 27 മണിക്കൂർ നീണ്ടുനിന്നു. ശസ്ത്രക്രിയയ്‌ക്ക് 100 ഓളം സ്റ്റാഫുകളുടെ ആവശ്യം വന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി ഇതിനിടെ 15 മിനിറ്റ് മാത്രം ഡോക്ടർമാർ ചെലവഴിച്ചു.
യുകെയിലെ ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ ജീലാനി, 2018 ൽ സ്ഥാപിച്ച ജെമിനി അൺടൈ്വനിന്റെ പ്രധാന സർജനാണ്. ‘സ്‌പേസ്-ഏജ് സ്റ്റഫ്’ എന്നാണ് ഈ ഓപ്പറേഷനെ അദ്ദേഹം വിശേഷിപ്പിച്ചത്. ആദ്യമായാണ് രണ്ട് രാജ്യങ്ങളിലെ ടീമുകൾ ഒരേ വെർച്വൽ റിയാലിറ്റി റൂമിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് എന്നും, ഇതിലൂടെ അതിർത്തികളില്ലാത്ത മെഡിക്കൽ സഹായ ലോകത്തേക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ റിയാലിറ്റിയിലൂടെ ശസ്ത്രക്രിയ എന്നത് വളരെ അതിശയകരമായ ഒന്നായിരുന്നു എന്ന് സർജനായ നൂർ ഉൽ ഒവാസെ ജിലാനി പറയുന്നു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതിന് പകരം അവരുടെ ശരീരഘടന കാണുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് വളരെ മികച്ചതാണ്. അത് ശസ്ത്രക്രിയാ വിദഗ്ധർക്ക് എത്രത്തോളം ആശ്വാസകരമാണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതാണ്. ചിലപ്പോൾ ഇത്തരം ശസ്ത്രക്രിയകൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നാം.
എന്നാൽ വെർച്വൽ റിയാലിറ്റിയിലൂടെയുള്ള ശസ്ത്രക്രിയ സാങ്കേതികതലത്തിൽ നമ്മെ വീണ്ടും മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. 27 മണിക്കൂർ ശസ്ത്രക്രിയയ്‌ക്കിടെ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി 15 മിനിറ്റ് മാത്രമാണ് ബ്രേക്ക് എടുത്തത്. എന്നാൽ അതിന് ശേഷം കുട്ടികളുടെ മാതാപിതാക്കളുടെ മുഖം കണ്ടപ്പോൾ വളരെ സന്തോഷമായി എന്നും അദ്ദേഹം വ്യക്തമാക്കി.
ശസ്ത്രക്രിയയ്‌ക്ക് ശേഷം കുട്ടികൾ സുഖം പ്രാപിച്ച് വരികയാണ്. ആറ് മാസത്തോളം ഇവരെ നിരീക്ഷണത്തിൽ വെയ്‌ക്കണം.
Comments