ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീതാരാമ’ത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി എന്നതാണ് ശ്രദ്ധേയം. വിലക്കേർപ്പെടുത്തിയതിനുള്ള കാരണം വ്യക്തമല്ലെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് പ്രത്യക്ഷമായി അവർ നൽകുന്ന വിശദീകരണം.
ഗൾഫ് രാജ്യങ്ങളിൽ വൻ ആരാധക പിന്തുണയുള്ള നടനാണ് ദുൽഖർ. ചിത്രത്തിന് വിലക്കേർപ്പെടുത്തിയ നടപടി അണിയറ പ്രവർത്തകർക്ക് വലിയ തിരിച്ചടിയാകും.ചിത്രത്തിന്റെ റീ സെൻസറിങ്ങിന് നിർമ്മാതാക്കൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സൂചന.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്നാണ് വിലയിരുത്തൽ .പ്രണയ സിനിമകളുടെ ഹിറ്റ് സംവിധായകൻ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കശ്മീരിലും ഹൈദരാബാദിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
Comments