ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഇരയുടെ ചിത്രം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ കേരള ഹൈക്കോടതി ഉത്തരവ് ശരിവെയ്‌ക്കുകയായിരുന്നു സുപ്രീംകോടതി. എന്നാൽ ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇരയുടെ വിവരങ്ങൾ പുറത്തുവിട്ട സിസ്റ്റർ അമല, സിസ്റ്റർ ആനിറോസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. തുടർന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഫ്രാങ്കോ കേസിലെ ഇരയുടെ പേരും ചിത്രങ്ങളും അഞ്ചിലധികം മാദ്ധ്യമപ്രവർത്തകർക്ക് പങ്കുവെച്ചുവെന്നായിരുന്നു കുറ്റം. സംഭവത്തിൽ കന്യാസ്ത്രീയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ നിയമ നടപടികൾ ഹൈക്കോടതി റദ്ദാക്കി.
മാദ്ധ്യമപ്രവർത്തകർക്ക് ഇ-മെയിൽ മുഖാന്തിരം അയച്ച വിവരങ്ങൾ സ്വകാര്യ സംഭാഷണമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ഇതിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ സംഭാഷണമാണെന്ന് അംഗീകരിച്ച ഹൈക്കോടതി നിരീക്ഷണത്തിനോട് യോജിക്കാനാവില്ലെങ്കിലും കേസിൽ കന്യാസ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന നിർദേശമാണ് സുപ്രീം കോടതി നൽകിയത്.
Comments