കോൺഗ്രസിൽ ദേശവ്യാപകമായി തുടരുന്ന കൊഴിഞ്ഞുപോകിനിടെ തെലങ്കാനയിലും പാർട്ടിക്ക് തിരിച്ചടി. എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് എ രേവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിയോടുളള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതിയും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയ്‌ക്ക് സംസ്ഥാന പദവി നൽകിയ ആദർശങ്ങളും പാലിക്കാതെയാണ് റെഡ്ഡി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള മാണിക്കം ടാഗോറും റെഡ്ഡിയെ പിന്തുണയ്‌ക്കുന്നതായും ദാസോജു ആരോപിച്ചു. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ശ്രാവൺ ദാസോജു. അതേസമയം പിന്നാക്ക വിഭാഗങ്ങൾ, എസ്സി, എസ്ടി എന്നീ വിഭാഗങ്ങളിൽ നിന്നുളളവരെ പാർട്ടി നിരന്തരം അവഗണിക്കുകയാണ്. സ്വന്തം സമുദായം ശക്തരാകണം എന്ന മട്ടിലാണ് റെഡ്ഡി സംസാരിക്കുന്നത്. റെഡ്ഡി മറ്റ് ജാതികളിൽ നിന്നുള്ള നേതാക്കളെ അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതാക്കളുടെ പ്രസംഗങ്ങൾ തർജ്ജമ ചെയ്തിരുന്ന നേതാവാണ് ശ്രാവൺ ദാസോജു. അതിനിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ച നേതാവിനെ പിസിസി അധ്യക്ഷൻ വെള്ളിയാഴ്ച കോൺഗ്രസിൽ ചേർത്തതിൽ മറ്റൊരു ലോക്സഭാ അംഗം കോമതിറെഡ്ഡി വെങ്കട്ട റെഡ്ഡി വിയോജിച്ചു.
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വെങ്കട റെഡ്ഡി, താനറിയാതെ തന്റെ മണ്ഡലത്തിൽ ഒരു പൊതുയോഗം പ്രഖ്യാപിച്ചതിനെക്കുറിച്ചും കുറ്റപ്പെടുത്തി. വെങ്കിട റെഡ്ഡിയുടെ സഹോദരനും എംഎൽഎയുമായ രാജഗോപാൽ റെഡ്ഡി അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. രാജഗോപാൽ റെഡ്ഡിയും എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമെന്ന് പറഞ്ഞിരുന്നു.
Comments