കൊളംബോ: ഇന്ത്യയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ചൈനയുടെ ചാരക്കപ്പലിന് തുറമുഖത്ത് അടുക്കാൻ അനുമതി നിഷേധിച്ച് ശ്രീലങ്ക. തെക്കൻ ശ്രീലങ്കയിലെ ഹംബാൻടോട്ട തുറമുഖത്ത് നങ്കൂരമിടാനുളള അനുമതിയാണ് നിഷേധിച്ചത്. കപ്പലിന്റെ വരവ് കൂടുതൽ ചർച്ചകൾക്ക് ശേഷം മതിയെന്ന് കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിച്ചതായി ശ്രീലങ്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.
കപ്പലിന്റെ സന്ദർശന ലക്ഷ്യം ശ്രീലങ്കൻ അധികൃതരിൽ നിന്നും ഇന്ത്യ തേടിയിരുന്നു. ഓഗസ്റ്റ് 11 നാണ് ചൈനയുടെ ഗവേഷക കപ്പലായ യുവാൻ വാങ് 5 ഹംബാൻടോട്ട തുറമുഖത്ത് എത്താനിരുന്നത്. ചൈന നിർമിച്ച തുറമുഖമാണ് ഹംബാൻടോട്ട. ചൈനയുടെ സൈനിക ചാരക്കപ്പലാണ് യുവാൻ വാങ് 5.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് ഉപഗ്രഹ നിയന്ത്രണവും ബഹിരാകാശ നിരീക്ഷണവും ഉൾപ്പെടെയുള്ള നീക്കങ്ങൾക്കായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മാപ്പിംഗും ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ശേഷിയും ഉൾപ്പെടെ മനസിലാക്കാനുളള ചൈനയുടെ ഗൂഢനീക്കമാണിതെന്ന് ഇന്ത്യൻ സൈന്യം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിഷയം നേരത്തെ ഇന്ത്യൻ പാർലമെന്റിലും ചർച്ചയായിരുന്നു. തുടർന്നാണ് ഇന്ത്യ ശ്രീലങ്കൻ അധികൃതരിൽ നിന്നും വിശദാംശങ്ങൾ തേടിയത്.
Comments