കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ തിരക്കേറിയ ഷോപ്പിംഗ് തെരുവിൽ (സ്ട്രീറ്റ്) സ്‌ഫോടനം. എട്ട് പേർ കൊല്ലപ്പെടുകയും 22 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് വിവരം. കാബൂളിന്റെ പടിഞ്ഞാറൻ ജില്ലയിലാണ് സംഭവം. അഫ്ഗാനിൽ ന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങൾ പതിവായി സന്ദർശിക്കാറുളള സ്ഥലമാണിവിടം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സംഘം അവകാശപ്പെട്ടത്. സംഭവത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതായും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഷിയ മുസ്ലീങ്ങളുടെ പ്രധാന ദിനങ്ങളിലൊന്നായ അഷൂരയ്‌ക്ക് മുൻപാണ് ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ സ്‌ഫോടനം നടന്നതിന് സമീപത്തായുണ്ട്. അതുകൊണ്ടു തന്നെ സ്‌ഫോടനത്തിന്റെ സ്വഭാവം പരിശോധിച്ചാൽ കൂട്ടക്കുരുതിയാണ് ലക്ഷ്യമിട്ടതെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.
അഫ്ഗാനിലെ ഒരു പ്രദേശം പോലും നിലവിൽ ഐഎസ് നിയന്ത്രിക്കുന്നില്ല. എന്നാൽ രാജ്യത്ത് സജീവമായ സ്ലീപ്പർ സെല്ലുകളാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഭരണം പിടിച്ചതിന് പിന്നാലെ രാജ്യത്തെ ഷിയ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കുമെന്ന് താലിബാൻ നേതൃത്വം ഉറപ്പ് നൽകിയിരുന്നു.
Comments