കോഴിക്കോട്; നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി. നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി.സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവിൽ പോയതാണെന്ന് യുവാവ് കോടതിയിൽ അറിയിച്ചു.
ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയർന്നിരുന്നു. സഹോദരിയുടെ വീട്ടിലായിരുന്നു താനെന്നാണ് യുവാവ് അറിയിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് വിവരം.
ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷാണ് പോലീസിൽ പരാതി നൽകിയത്. മൂന്നു വർഷം മുൻപാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. ജൂൺ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. ജൂൺ 16നു കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.
യുവാവിനെ തേടി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നും ആളുകൾ എത്തിയിരുന്നു. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞാണ് പലരും തേടിയെത്തിയത്. ഇതാണ് യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടത്.
Comments