ന്യൂഡൽഹി: തോക്കുകൾ വിതരണം ചെയ്യുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. പഞ്ചാബ് സ്വദേശികളായ 21-കാരായ ഗഗൻദീപ് സിംഗ്, ആകാശ് ദീപ് എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 15 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും കണ്ടെടുത്തു. അനധികൃത ആയുധ വിതരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.
ഇവർ മദ്ധ്യപദേശിൽ നിന്നുള്ള അനധികൃത തോക്ക് വിതരണക്കാരുമായി ബന്ധപ്പെട്ടതായും അവരിൽ നിന്ന് അനധികൃത തോക്കുകൾ വാങ്ങുന്നതായും പേലീസ് വ്യക്തമാക്കി. സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ നിരീക്ഷണം ഏർപ്പെടുത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അനധികൃതമായി തോക്ക് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മധ്യപ്രദേശിലെ സെൻധവയിൽ നിന്നുള്ള ദീപക് ബർണാല, സോഹൻ ബർണാല എന്നിവരിൽ നിന്ന് ആയുധങ്ങൾ വാങ്ങി മറിച്ചു വിൽക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ദീപക് ബർണാലയും സോഹൻ ബർണാലയും വർഷങ്ങളായി അനധികൃത ആയുധ വിതരണത്തിൽ ഏർപ്പെട്ടിരുന്നതായി പ്രതികൾ പറഞ്ഞു. അനധികൃത പിസ്റ്റളുകൾ ഒന്നിന് 12,000 മുതൽ 15,000 രൂപ വരെ വാങ്ങി ഡൽഹിയിലും പഞ്ചാബിലും 25,000 മുതൽ 30,000 രൂപ വരെ വിലയ്‌ക്കാണ് ഇവർ വിൽക്കുന്നതെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തി. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്ന് പോലീസ് അറിയിച്ചു.
Comments