തിരുവനന്തപുരം: എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്‌ക്കൊഴുക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുക. 50 ക്യുമെക്സ് ജലമായിരിക്കും ആദ്യം തുറന്നു വിടുക, തുടർന്ന് 100 ക്യുമെക്സ് ജലം തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ഇന്നലെ തുറന്നതിന് പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനൊപ്പമാണ് ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
ഡാം തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. അടിയന്തരസാഹചര്യം എവിടെയെങ്കിലും ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി ഇരിക്കണമെന്നും ജില്ലാ ഭരമണകൂടം അറിയിക്കുന്നു.
അതേസമയം, ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഇന്ന് വീണ്ടും ഉയർത്തിയേക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് പരിശോധിച്ചും മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്തിയുമായിരിക്കും അധിക ജലം തുറന്നുവിടുന്നതിൽ തീരുമാനം കൈക്കൊള്ളുക. അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിന്റെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കിൽ ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കും.
Comments