തായ്‌പേയ്: ചൈനയുടെ നിരന്തര ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി തായ്‌വാൻ. ചൈനാക്കടലിൽ തങ്ങൾക്കെതിരെ ബീജിംഗ് പ്രകോപനം നടത്തുമ്പോൾ തായ്വാൻ സൈന്യം മിസൈലുകളെ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും കരുത്ത് തെളിയിക്കുകയാണ്. ഏതു നിമിഷം ചൈന ആക്രമിച്ചാലും തിരിച്ചടിയ്്ക്കാനാണ് തായ്‌വാൻ ഭരണകൂടം സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ തായ് വാന് മേൽ ചൈനയുടെ നീക്കം കടുക്കാതിരിക്കാൻ ജപ്പാനും അമേരിക്കയും കനത്ത ജാഗ്രതയിലാണ്.
തായ്‌വാന്റെ എട്ടാം സൈനിക കോറാണ് ചൈനയെ നേരിടാനായി പരിശീലനം കടുപ്പിക്കുന്നത്. തെക്കൻ തീരമേഖലയായ പിംഗ്തൂംഗിലാണ് തായ് വാൻ കപ്പലുകൾ മിസൈലുകൾ പരീക്ഷിച്ചത്. നാലുമണിക്കൂറിലേറെ നേരമാണ് പരിശീലനം നടന്നത്. കരയിൽ ആയിരക്കണക്കിന് സൈനികർക്കൊപ്പം അമേരിക്കൻ നിർമ്മിത ഹോവിറ്റ്‌സർ പീരങ്കികളും നിരത്തി ഹൃസ്വദൂര മിസൈലുകളും തൊടുത്താണ് പരിശീലനം നടക്കുന്നത്.
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പലോസിയുടെ സന്ദർശനത്തെ തുടർന്ന് പ്രകോപിതരായ ചൈന തായ്വാൻ തീരത്തിനടുത്ത് സൈന്യത്തെ അണിനിരത്തിയാണ് അമേരിക്കയെ വെല്ലുവിളിക്കുന്നത്. ഇതിനിടെ ചൈനയുടെ മിസൈലുകൾ ജപ്പാന്റെ അതിർത്തി ലംഘിച്ചെന്ന് കാണിച്ച് പ്രധാനമന്ത്രി ഫൂമിയോ കിഷിദ ശക്തമായി അപലപിച്ചിരുന്നു. റഷ്യ യുക്രെയ്‌നെ കടന്നാക്രമിച്ച അതേ രീതി ചൈന തായ്‌വാനെതിരേയും പരീക്ഷിക്കുമെന്ന സൂചന മാസങ്ങൾക്ക് മുന്നേ പ്രതിരോധ വിദഗ്ധർ നൽകിയിരുന്നു.
Comments