പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻഡിഎ സഖ്യം ഉപേക്ഷിച്ച് മഹാഗഡ്ബന്ധൻ സഖ്യത്തിലെത്തിയ നിതീഷ് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്.
പ്രതിപക്ഷ നേതാവായിരുന്ന ആർജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഫഗു ചൗഹാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
നിതീഷ് കുമാറും തേജസ്വി യാദവും മാത്രമാണ് ഇന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയിൽ ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് വിവരം. സ്പീക്കർ പദവിയും ആർജെഡിക്കായിരിക്കും. ആഭ്യന്തരവകുപ്പ് തേജസ്വി യാദവ് ആവശ്യപ്പെട്ടതായി ഇന്നലെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
2015 ൽ നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സർക്കാർ അധികാരത്തിലേറിയിരുന്നു. 2017 ൽ ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുന:സ്ഥാപിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് ആർജെഡിയുമായി ചേർന്നത്. ജനവിധി മറികടന്നുള്ള നിതീഷിന്റെ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ് ബിജെപി.
Comments