എറണാകുളം: കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം അവധി പ്രഖ്യാപിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നില്ലെന്ന് കാരണസഹിതം വിശദീകരിച്ച് എറണാകുളം ജില്ലാ കളക്ടർ രേണുരാജ്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൽ സാങ്കേതിക തടസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കളക്ടർ സമ്മതിച്ചു. അതിൽ കുറ്റപ്പെടുത്തുന്നതിലും പരാതി പറയുന്നതിലും തനിക്ക് വിഷമമില്ലന്നും താനാണെങ്കിലും ഈ അവസ്ഥയിൽ ഇങ്ങനെ തന്നെയാണ് പ്രതികരിക്കുകയുള്ളു എന്നും കളക്ടർ കൂട്ടിചേർത്തു.
സംഭവത്തെ കുറിച്ച് രേണു രാജ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. അന്ന് പുലർച്ചെ വന്ന ജാഗ്രതാ മുന്നറിയിപ്പിലും മഴക്ക് സാധ്യത ഉണ്ടെന്നു മാത്രമേ സൂചന നൽകിയുള്ളൂ. ഈ കാരണത്താൽ ജില്ലയിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ അന്നേ ദിവസം രാവിലെ 7.30ന് ആണ് ജില്ലയിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും ഉച്ചയോടു കൂടി നദികളിൽ വെള്ളം ഉയരാൻ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വരുന്നത്. ഈ വിവരമനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും രേണുരാജ് വ്യക്തമാക്കി.
രാവിലെ ലഭിച്ച വിവരമനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മഴ മൂലം വെള്ളം കയറി കൂടുതൽ അപകടങ്ങളിലേക്ക് കാര്യങ്ങൾ ചെന്നവസാനിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചെങ്കിൽ ഇപ്പോൾ വിമർശിച്ചവർ തന്നെ ഇതെല്ലം മാറ്റി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്തേനെ എന്നും കളക്ടർ കൂട്ടിച്ചേർത്തു. തന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കളക്ടർ ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റെഡ് അലർട്ടും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ച ദിവസം ജില്ലാ കളക്ർ രേണുരാജുവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചത് വൈകി എന്നാരോപിച്ചായിരുന്നു രേണുരാജിനെതിരെ വിമർശനം ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അശ്ലീല ഭാഷയിലായിരുന്നു പലരും രേണുരാജുവിനെതിരെ അന്ന് പ്രതികരിച്ചത്
Comments