ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ സമീപനമെടുത്ത ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സമ്മാനം. വിവിധോദ്ദേശ വിമാനമായ ഡോണിയറാണ് പ്രതിരോധ മേഖലയിൽ ഇന്ത്യ ദ്വീപുരാജ്യത്തിന് നൽകുന്നത്. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാംഗ് 5 നെ ഹംബന്തോട്ട തുറമുഖത്തേയ്‌ക്ക് പ്രവേശിക്കാനുള്ള അനുമതി ശ്രീലങ്ക കഴിഞ്ഞയാഴ്ച നിഷേധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ട ചൈനയ്‌ക്ക് പ്രതിരോധ സഹായം ചെയ്യുക വഴി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്ന ഇന്ത്യൻ മുന്നറിപ്പ് ലങ്കൻ ഭരണകൂടം അതേപടി സ്വീകരിച്ചുകൊണ്ടാണ് നടപടി എടുത്തത്.
നാവികസേന ഉപയോഗിക്കുന്ന ഡോണിയർ-228 വിമാനങ്ങളാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നത്. കടൽമേഖലയിലെ എല്ലാ രക്ഷാ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഏറെ കാര്യക്ഷമമായ വിമാനമാണിത്. ഇന്ത്യൻ നാവികസേന യുദ്ധമുഖത്ത് റഡാർ സംവിധാനങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന മികച്ച വിമാനമാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നത്. വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണത്തിന് ശ്രീലങ്കൻ നാവിക സേനയ്‌ക്ക് ഏറെ ഗുണകരമാകുമെന്ന് ഇന്ത്യൻ പ്രതിരോധവകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ഡോണിയർ വിമാനങ്ങളുടെ പരിശീലനവും അറ്റകുറ്റപ്പണിയുമടക്കം എല്ലാം ഇന്ത്യയിൽ തന്നെ നിർവ്വഹിക്കാമെന്നതും ശ്രീലങ്കയ്‌ക്ക് ഏറെ ഗുണകരമാണ്. ഈ മാസം 11-ാം തിയതി ലങ്കൻ അതിർത്തിയിലേക്ക് പ്രവേശിക്കാൻ ചൈനയുടെ റഡാർ-മിസൈൽ വാഹിനി കപ്പൽ അനുമതി ചോദിച്ചിരുന്നു.
പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് സാമ്പത്തിക സഹായവും ഇന്ധനവും ഭക്ഷ്യാധാന്യവും നൽകിക്കൊണ്ടിരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയെ പിണക്കി ചൈനയുമായി പലകാല ഘട്ടത്തിലും ഉണ്ടാക്കിയ കരാറുകളാണ് ശ്രീലങ്കയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്ക ഇടക്കാല ഭരണകൂടത്തിന്റെ തണലിൽ പോലും നിലവിൽ അരക്ഷിതാവസ്ഥയിലായത് മുതലെടുക്കുന്ന ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യൻ വിദേശകാര്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments