ചെന്നൈ: എൽടിടിഇയെ ഇന്ത്യയിൽ പുനരുജ്ജീവിപ്പിക്കാൻ പാക് നീക്കം. ശ്രീലങ്കയിലെ ആഭ്യന്തര കലഹത്തിൽ സകലതും നഷ്ടപ്പെട്ടവരുടെ വികാരത്തെ മുതലെടുത്ത് എൽടിടിഇ വീര്യം ഉണർത്താനുള്ള ശ്രമമാണ് നടക്കുന്നത്. മയക്കുമരുന്ന് മാഫിയയാണ് ഏകോപനത്തിന്റെ ചുമതല നോക്കുന്നതെന്നാണ് സൂചന. ശ്രീലങ്കയിൽ നിന്ന് കള്ളപാസ്പോർട്ടുമായി ഇന്ത്യയിൽ പിടിയിലായ മൂന്ന് പേരെ എൻഐഎ ചോദ്യം ചെയ്തതോടെയാണ് വൻ നീക്കങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്.
ലങ്കയിലെ മയക്കുമരുന്ന് കടത്തിന്റെ തലവനായ ഗുണശേഖരനും പാകിസ്താനിലെ ആയുധ-മയക്കുമരുന്ന് വ്യാപാരി ഹാജി സലീമുമായി കൈകോർത്തിരിക്കുന്നുവെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കൻ തീരങ്ങളേയും ശ്രീലങ്കയേയും കോർത്തിണ ക്കിയാണ് മയക്കുമരുന്നും ആയുധവും കടത്തുന്നത്. ഇതിനൊപ്പമാണ് തമിഴ് വികാരം ആളിക്കത്തിക്കാൻ കാര്യമായ ശ്രമം നടക്കുന്നത്.
പാക് ചാരസംഘടനയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ച എൻഐഎ ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ പാക് ചാരസംഘടനാ ബന്ധമുള്ളവരെ അന്വേഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി എൻഐഎ സംഘം വലവിരിച്ചിരിക്കുകയാണ്. യൂറോപ്പ് കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തിയിരുന്നവർ ഇന്ത്യയിലേക്ക് പണം എത്തിക്കുന്നതായും വിവരമുണ്ട്. ഇതിനൊപ്പം ഗൂഗിൾ മീറ്റുകൾ വഴി ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള മുൻകാല എൽടിടിഇ പ്രവർത്തകർ ഒരുമിച്ച് കൂടുന്നതിന്റെ വിവരവും എൻഐഎ അന്വേഷിക്കുകയാണ്.
സാമ്പത്തികമായി തകർന്ന ശ്രീലങ്കയിലെ തമിഴ് വംശജർക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടിവരുന്നത്. തദ്ദേശീയരായ സിംഹളരടക്കം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങു മ്പോൾ തമിഴ് വംശജർക്ക് റേഷൻ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിരവധി പേരാണ് ചെറുവള്ളങ്ങളിലും ബോട്ടിലുമായി തമിഴ്നാട് തീരത്ത് വന്നിറങ്ങിയത്. എല്ലാവരേയും അഭയാർത്ഥി ക്യാമ്പുകളിലാക്കി നിരീക്ഷണവും കേന്ദ്രസർക്കാർ ശക്തമാക്കിയിരിക്കുകയാണ്.
Comments