എറണാകുളം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത.എസ്.നായർ നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്തായാൾക്ക് രഹസ്യമൊഴിയുടെ പകർപ്പ് നൽകാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് സരിതയുടെ ഹർജി പരിഗണിച്ചത്.
രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സരിത രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ കേസുമായി ഒരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷിയ്‌ക്ക് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ നിയമമില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസിൽ നേരിട്ട് ബന്ധമില്ലാത്തയാൾ മൊഴി പകർപ്പ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ബോധിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയത്. ഇതിന്റെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജിയിൽ അന്വേഷണം നടത്താൻ കോടതി അമിക്കസ്‌ക്യൂരിയെ ചുമതലപ്പെടുത്തിയിരുന്നു. അമിക്കസ്‌ക്യൂരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്.
Comments