തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനത്തിന് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിവാക്കി. ശക്തമായ മഴ കാരണം ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നൽകാറുള്ളത്. പ്രളയം, കൊറോണ തുടങ്ങിയവ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവ് മുടങ്ങിയിരുന്നു.
വിരുന്നിനായി(അറ്റ് ഹോം) മാറ്റിവെച്ച തുക മുഴുവൻ സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് ഗവർണറുടെ തീരുമാനം. സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകൾ സന്ദർശിക്കുമെന്നാണ് വിവരം.
ഈ തീരുമാനത്തിന് ഗവർണറും സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. സമയബന്ധിതമായി ഒപ്പിടാത്തതിനാൽ ഓർഡിനൻസുകൾ റദ്ദായത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് നിലവിൽ ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായവ്യത്യാസം.
Comments