തൊടുപുഴ : ഉടുമ്പന്നൂരിൽ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ ശ്വാസകോശത്തിൽ ജലാംശം ഉള്ളതായി കണ്ടെത്തി. കുഞ്ഞ് ജനിച്ചയുടൻ ശ്വസിച്ചിരുന്നു. പിന്നീടാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യും.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് പുലർച്ചെ 2 മണിയോടെയാണ് ഭർത്താവിനൊപ്പം ഇവർ ആശുപത്രിയിൽ എത്തിയത്. പ്രസവശേഷമുണ്ടാകുന്ന രക്തസ്രാവമാണെന്ന് വ്യക്തമായതോടെ ഡോക്ടർമാർ കുഞ്ഞ് എവിടെയെന്ന് ചോദിച്ചെങ്കിലും യുവതി ഉത്തരം നൽകിയില്ല. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം ബാത്ത് റൂമിലുണ്ടെണന്ന് ഇവർ പറഞ്ഞു. ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചു പോയെന്നാണ് യുവതി പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചില്ല. അതേസമയം ഭാര്യ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞതേയില്ല എന്നാണ് ഭർത്താവ് പറഞ്ഞത്. ഏറെ കാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. അടുത്തിടെയാണ് വീണ്ടും ഒന്നിച്ചത്.
യുവതി ഗർഭിണിയായിരുന്നെന്ന് പ്രദേശവാസികൾക്കും അറിയില്ലായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. തടി കൂടാനുള്ള ഒരു മരുന്ന് കഴിക്കുന്നുണ്ടെന്നും അതിന്റെ സൈഡ് എഫക്ടാണ് ഇതെന്നുമാണ് യുവതി എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്.
Comments