ഇടുക്കി: . ഇടുക്കി ജില്ലയിൽ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകൾ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ഇത്രയധികം ദേശീയ പതാകകൾ പാഴായത്. കുടുംബശ്രീ കരാർ മറിച്ചു നൽകിയെന്നാണ് വിവരം.
സ്വാതന്ത്ര്യദിനത്തിൽ സർക്കാർ ഓഫീസുകളിലും വീടുകളിലും പതാക ഉയർത്താനുളള ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്താണ് കുടുംബശ്രീ യൂണിറ്റുകളെ ഇതിനായി ചുമതലപ്പെടുത്തിയത്. 30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ഒരു ദേശീയ പതാക നിർമ്മിക്കാൻ 28 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചത്.
പതാകകൾ നിർമിച്ച് പഞ്ചായത്തുകൾക്ക് നൽകാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു.ജില്ലയിലെ 20 അപ്പാരൽ കുടുംബശ്രീ യൂണിറ്റുകൾ യോഗംവിളിച്ച് കൺസോർഷ്യം രൂപീകരിച്ച് അവർക്ക് കരാർ നൽകുകയായിരുന്നു.
എന്നാൽ ഈ കുടുംബശ്രീ യൂണിറ്റുകൾ ദേശീയപതാക നിർമ്മിക്കുന്നതിന് പകരം ബംഗളൂരു ആസ്ഥാനമായുള്ള രണ്ട് കമ്പനികളെ ഏൽപ്പിച്ചു. ഇവിടെ നിന്നെത്തിച്ച പതാകകളാണ് മാനദണ്ഡം പാലിക്കാത്തിനാൽ ഉപയോഗ ശൂന്യമായത്. കരാർ പുറത്ത് നൽകിയതിൽ കമ്മീഷൻ ഉൾപ്പെടെ കൈപ്പറ്റിയിട്ടുണ്ടോ എന്ന സംശയവും ഇതോടെ ഉയർന്ന് കഴിഞ്ഞു. കുടുംബശ്രീയുടെ ജില്ലാ കോർഡിനേറ്റർ ഉൾപ്പെടെയുള്ള ആളുകൾക്കെതിരേ സർക്കാർ കർശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Comments