ന്യൂഡൽഹി: ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റത് ഒരു കോടിയലധികം ദേശീയ പതാകകൾ.നേരിട്ടും ഓൺലൈനിലൂടെയുമായിരുന്നു വിൽപ്പന. ഓഗസ്റ്റ് 1 മുതൽ ഇ പോസ്റ്റ് ഓഫീസ് പോർട്ടൽ വഴി ദേശീയ പതാകയുടെ വിൽപ്പന ആരംഭിച്ചിരുന്നു. 25 രൂപയാണ് ഒരു പതാകയ്‌ക്ക് ഈടാക്കുന്നത്. സൗജന്യമായിട്ടായിരുന്നു ഡെലിവറി നടത്തിയിരുന്നത്. 1.75 ലക്ഷത്തിലധികം പതാകകൾ ഓൺലൈനായിട്ടാണ് വാങ്ങിയത്.
ഒന്നര ലക്ഷം പോസ്റ്റ് ഓഫീസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരൻമാരെയും ‘ഹർ ഖർ തിരംഗ’ പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ പോസ്റ്റോഫീസുകൾ വഴി നേരിട്ടും ഓൺലൈനായും ഒരുകോടിയിലധികം ദേശീയ പതാകകളുടെ വിൽപന നടത്തിയെന്നും തപാൽ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 15 വരെ പോസ്‌റ്റോഫീസുകളീലൂടെ ദേശീയ പതാകകൾ ലഭിക്കും.
ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെൽഫി www.harghartiranga.com എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് പുതിയ ഇന്ത്യയുടെ വലിയ ആഘോഷത്തിൽ പങ്കാളികളായി രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിനത്തിൽ വീടുകളിൽ ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്.
Comments