കാബൂൾ : 500 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട ബാഗ് ഇ ബാബർ പൂന്തോട്ടത്തിൽ പ്രത്യേകം മതിൽ പണിത് താലിബാൻ. സ്ത്രീകളും പുരുഷന്മാരും പരസ്പരം കാണാതിരിക്കാൻ വേണ്ടിയാണ് ഇവർ മതിൽ പണിതിരിക്കുന്നത്. കുടുംബമാണെങ്കിൽ പോലും ഇവർ അടുത്തിരിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.
11 ഹെക്ടർ വിസ്തൃതിയുള്ള പൂന്തോട്ടത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ മാത്രമാണ് ഈ വിവരം അറിയുന്നത്. തുടർന്ന് കുടുംബമാണെന്ന് പറഞ്ഞാൽ പോലും അവിടുത്തെ ഉദ്യോഗസ്ഥർ ഒന്നിച്ചിരിക്കാൻ സമ്മതിക്കില്ല.
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പാർക്ക് പുനഃസ്ഥാപിച്ചതുമുതൽ, എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ ബാബറിനെ അടക്കം ചെയ്തിരിക്കുന്ന പൂന്തോട്ടം സന്ദർശിച്ചു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സൈറ്റാണ് ഇത്. കാബൂൾ നിവാസികൾക്ക്, ചിനാർ, വാൾനട്ട് മരങ്ങളും പുഷ്പങ്ങളുമുള്ള ഈ പൂന്തോട്ടം, നഗരത്തിലെ ചുരുക്കം ചില തുറസ്സായ മനോഹര സ്ഥലങ്ങളിൽ ഒന്നാണ്. നിരന്തരമായ അക്രമത്തിനിടെ സമാധാനവും ആശ്വാസവും നൽകുന്ന ഒരു മരുപ്പച്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
ഈ വേർതിരിവ് നടപ്പിലാക്കാൻ തുടങ്ങിയിട്ട് ഏറെ നാൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇതിനെക്കുറിച്ച് അറിയാത്തവർ നിരവധി പേരുണ്ട്. ചെറിയ കുട്ടികളുമായെത്തുന്ന കുടുംബത്തിലെ സ്ത്രീകൾ ഉദ്യാനത്തിന്റെ ഒരു വശത്തേക്ക് മാറണം, പുരുഷന്മാർ മറ്റേ വശത്തേക്കും. പഠിക്കാനും ജോലി ചെയ്യാനും മാത്രമല്ല സ്വന്തം പങ്കാളിയോടൊപ്പം അവധി ആഘോഷിക്കാനും രാജ്യത്തെ ജനങ്ങൾക്ക് താലിബാൻ അവസരം നൽകുന്നില്ല.
Comments