കാബൂൾ: ഭരണകൂട വിരുദ്ധ റാലി നടത്തിയ സ്ത്രീകളെ ക്രൂരമായി തല്ലിചതച്ച് താലിബാൻ ഭീകരർ. താലിബാൻ ഭീകരർ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സ്ത്രീകൾക്ക് നേരെ പരസ്യമായ അതിക്രമം അരങ്ങേറിയത്. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങളാണ് ഇവർ ജാഥയിൽ ഉയർത്തിയത്. സോലിയാ പാർസി എന്ന പേരിൽ രൂപീകരിച്ച സംഘടനയ്‌ക്ക് കീഴിലാണ് വനിതകൾ പ്രതിഷേധിക്കുന്നത്.
താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലേയ്‌ക്ക് നടത്തിയ റാലിയെയാണ് മതമൗലിക വാദികൾ അടിച്ചോ ടിച്ചത്. നാൽപ്പതോളം വരുന്ന അഭ്യസ്ഥവിദ്യരായ വനിതകളാണ് ജോലി നഷ്ടപ്പെട്ടതിലുള്ള രോഷം അറിയിച്ചുകൊണ്ടുള്ള പ്രകടനം നടത്തിയത്. ക്രൂരമായ ചാട്ടവാറടികളിൽ നിന്ന് രക്ഷപെടാനായി കടകളിൽ കയറിയവരെ പുറത്തേക്ക് വലിച്ചിഴച്ചും അടിച്ചവശരാക്കി. അക്രമം റിപ്പോർട്ട് ചെയ്ത വിദേശമാദ്ധ്യമ പ്രവർത്തകർക്കടക്കം അടികിട്ടി. ബാനറുകൾ വലിച്ചുകീറിയ താലിബാൻ ഭീകരർ സ്ത്രീകളുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി.
ആഗസ്റ്റ് 15 കരിദിനമാണെന്ന ബാനറുകളുയർത്തിയാണ് ചില വനിതകൾ റാലിക്കെത്തിയത്. കഴിഞ്ഞവർഷം ആഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാനിൽ അധികാരം ഔദ്യോഗികമായി പിടിച്ചത്. അജ്ഞതയും അന്ധകാരവുമാണ് നിങ്ങളുടെ കയ്യിലുള്ളത്. ഞങ്ങളുടെ വിശപ്പടക്കാൻ നോക്കാത്ത ഭരണകൂടമാണ് താലിബാന്റേത് തുടങ്ങിയ രൂക്ഷവിമർശനമാണ് റാലിയിലുടനീളം വനിതകൾ മുഴക്കിയത്.
1990ൽ ആദ്യം അധികാരത്തിലെത്തിയ കാലത്തു നിന്നും വിപരീതമായി മൃദുസമീപന മായിരിക്കും സ്വീകരിക്കുക എന്നത് തുടക്കം മുതലേ താലിബാൻ ലംഘിച്ചു. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന വാക്കുകളെല്ലാം നിലവിലെ ഭരണകൂടം വീണ്ടും ലംഘിക്കുന്നതിന്റെ ചിത്രമാണ് ഇന്നലെ നടന്നിരിക്കുന്ന ആക്രമണം.
ശരീരം മൊത്തം മറയ്‌ക്കാതെ ഒരു സ്ത്രീയും പുറത്തിറങ്ങിക്കൂട. പുറത്തിറങ്ങുന്നതിന് മതിയായ കാരണം കാണിക്കണം. ആൺ തുണയില്ലാതെ പുറത്തിറങ്ങരുത്. ജോലിചെയ്യാൻ അനുവാദമില്ല. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ആവശ്യമില്ല തുടങ്ങിയ നിയമങ്ങൾ കഴിഞ്ഞ മെയ് മാസം അഫ്ഗാനിലെ താലിബാൻ പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Comments