തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റത്തിന് കേരളാ സർക്കാരും കൂട്ടുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.ടി ജലീൽ രാജ്യത്തിനെതിരെ പ്രസ്താവന നടത്തി 24 മണിക്കൂർ കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ല. കേരളാ സർക്കാരും ജലീലിന്റെ രാജ്യദ്രോഹ കുറ്റത്തിന് കൂട്ടു നിൽക്കുന്നു എന്നുവേണം കരുതാനെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണം. ജമ്മു കശ്മീരിനെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ ചെയ്തത്. ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച് ഭാരതത്തിന്റെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ ചെയ്തതെന്നും സ്വാതന്ത്ര്യത്തിന്റ അമൃത മഹോത്സവം നടക്കുന്ന സമയത്ത് മനപൂർവ്വം ആഘോഷം അലങ്കോലപ്പെടുത്താനുമാണ് ശ്രമിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
നിയമസഭാംഗത്വത്തിൽ നിന്നുള്ള രാജി സിപിഎം ആവശ്യപ്പെടണം. കേരളത്തിൽ തീവ്രവാദ ശക്തികൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ രാജ്യ വിരുദ്ധ പ്രസ്താവന. ഇത് നാക്കു പിഴയല്ല, ഫേയ്‌സ്ബുക്കിൽ എഴുതിയതാണ്. നേരത്തെയും ജലീലിന്റെ പ്രസ്താവനകളിൽ ഇന്ത്യാ വിരുദ്ധ മനോഭാവം തെളിഞ്ഞിട്ടുണ്ട്. സിമിയുടെ പ്രവർത്തകനായി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സിമിയെ നിരോധിച്ചതിന് ശേഷമാണ് മുസ്ലീംലീഗിൽ ചേർന്നത്. തുടർന്ന് ലീഗിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേരുമ്പോഴും അദ്ദേഹത്തിന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ജലീലിനെതിരെ കേരള പൊലീസ് കേസ് എടുക്കാത്തത് എന്തു കൊണ്ടാണ്. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ജലീലിന്റ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ജലീലിന്റെ അതേ നിലപാട് തന്നെയാണോ ജമ്മുകാശ്മീരിനെ കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളത്. കശ്മീരിൽ ഇന്ത്യൻ പട്ടാളം മര്യാദയ്‌ക്ക് പെരുമാറിയെങ്കിൽ കുഴുപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണോ സിപിഎമ്മിന്റേത്. ആസാദ് കശ്മീർ എന്നു തന്നെയാണോ പിണറായിയുടെ നിലപാട് എന്നും വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Comments