മുംബൈ: വൈവിധ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാൻ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ സംഘടിപ്പിച്ച ‘ഭാരത്@2047: മൈ വിഷൻ മൈ ആക്ഷൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. കാരണം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ലോകം. എന്നാൽ അവയെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഒരിക്കലും നമ്മോട് പറയാത്തതും നമ്മെ പഠിപ്പിക്കാത്തതുമായ നിരവധി ചരിത്ര സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദാഹരണത്തിന് സംസ്‌കൃത വ്യാകരണത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയിലല്ല. അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചോദ്യമുയർന്നിട്ടുണ്ടോ? ഇതിന് പ്രധാന കാരണം നാം നമ്മുടെ ജ്ഞാനവും അറിവും മറന്നുപോയി എന്നതാണ്. ഇതിന് പിന്നാലെ നമ്മുടെ ഭൂമി വിദേശീയർ കീഴടക്കുകയും ചെയ്തത് ആ മറവിക്ക് ആക്കം കൂട്ടി. നാം ജാതിക്കും സമാനമായ മറ്റ് ഘടനകൾക്കും അനാവശ്യമായി പ്രാധാന്യം നൽകിയെന്നും മോഹൻ ഭാഗവത് പറഞ്ഞു.
തൊഴിലിന് വേണ്ടി രൂപീകരിച്ച സംവിധാനങ്ങളെ ജനങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിച്ചു. ഭാഷ, വസ്ത്രം, സംസ്‌കാരം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ നമ്മൾ തമ്മിലുണ്ടായിരിക്കാം. എന്നാൽ ഇത്തരം ചെറിയ വ്യത്യാസങ്ങളിൽ മനസിനെ അകപ്പെടുത്തി കളയരുതെന്നും ആർഎസ്എസ് സർസംഘചാലക് ഓർമ്മിപ്പിച്ചു.
രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, വിവിധ ജാതികളിൽ നിന്നുള്ള എല്ലാ മനുഷ്യരും തന്റേത് കൂടിയാണ്, അത്തരമൊരു വാത്സല്യ മനോഭാവമാണ് നമ്മളിലുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments