സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി കലാമത്സരം നടത്തി സക്ഷമ( സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ). എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് സംസ്ഥാനതല മത്സരങ്ങൾ നടന്നത്. എല്ലാ വിഭാഗക്കാരെയും സമദൃഷ്ടിയോടെ കാണുന്ന സംവിധാനത്തിലേക്ക് നാം പോകണമെന്ന് പരിപാടിയുടെ മുഖ്യ അതിഥിയായ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. കാഴ്ചയുള്ളവരുടെ കാഴ്ചയില്ലായ്മയും കേൾവി ഉള്ളവരുടെ കേൾവി ഇല്ലായ്മയുമാണ് ദിവ്യാംഗരുടെ ഉന്നമനത്തിനും സൗഹൃദാന്തരീക്ഷത്തിനും തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കാൻ വിദേശത്തുള്ള ഭാരതീയർ മുൻകൈ എടുക്കുമ്പോൾ സ്വന്തം രാജ്യത്ത് മൂല്യങ്ങൾക്ക് ഇടിവും സംഭവിക്കുന്നു. വ്യക്തിയിൽ നിന്നും കുടുംബം, സമൂഹം, രാജ്യം, സംസ്ക്കാരം എന്ന ചിന്താഗതിയിലേയ്‌ക്ക് ഉയരേണ്ടതുണ്ട്. സക്ഷമയെ പോലെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഉൾക്കാഴ്ച നമുക്കുണ്ടാകണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ദിവ്യാംഗരായ വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്.
വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചവർ, മുൻ സൈനിക ഉദ്യോഗസ്ഥർ, ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ പരിപാടിയിൽ സക്ഷമ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ പ്രജിത്ത് ജയപാൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, സിനിമാ നടൻ ചന്തുദാസ്, പത്രപ്രവർത്തകനും കഥാകൃത്തുമായ മുരളി പാറപ്പുറം, സക്ഷമ ദേശീയ ഉപാദ്ധ്യക്ഷൻ ഡോ. സന്തോഷ് കുമാർ , ദേശീയ ഉപാദ്ധ്യക്ഷയും നേത്രദാന പ്രവർത്തകയുമായ ഡോ. ആശാ ഗോപാലകൃഷ്ണൻ, സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ.ആർ മേനോൻ എന്നിവർ പരിപാടിയുടെ ഭാഗമായി.
Comments