ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിക്കായി ജീവൻ വെടിഞ്ഞ ധീരന്മാരുടെ ഓർമ്മകളിലാണ് രാജ്യം. അതിനിടെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഹിമപാതത്തിൽ വീരമൃത്യു സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ മഞ്ഞുമലകളിലെ ബങ്കറിൽ നിന്ന് വീണ്ടെടുത്തുവെന്ന വാർത്ത ദേശസ്‌നേഹികൾക്ക് നൊമ്പരമാകുകയാണ്. 38 വർഷങ്ങൾക്ക് ശേഷമാണ് ഭൗതികശരീരത്തിന്റെ ഭാഗങ്ങൾ വീണ്ടെടുത്തത്.
1984 ൽ സിയാച്ചിനിലെ ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായിരുന്ന ലാൻസ് നായിക് ചന്ദർ ശേഖറിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങളാണ് ലഭിച്ചത്. അവശിഷ്ടങ്ങൾക്കൊപ്പം, ലാൻസ് നായിക് ചന്ദർ ശേഖറിന്റെ സൈനിക നമ്പറുള്ള ഡിസ്‌കും കണ്ടെത്തി. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്. ആഗസ്റ്റ് 13 ന് ഹിമാനിയുടെ ഒരു പഴയ ബങ്കറിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുത്തത്.
പാകിസ്താൻ ഉറ്റുനോക്കിയ പ്രധാന പോയിന്റായ 5965 പിടിച്ചെടുക്കാനുള്ള ചുമതല നൽകിയ ടീമിലെ അംഗമായിരുന്നു ലാൻസ് നായിക് ചന്ദർ ശേഖർ. 19 കുമയോൺ റെജിമെന്റിൽ നിന്നുള്ള ഒരു സംഘത്തെയാണ് അന്ന് പ്രദേശത്തേക്ക് അയച്ചത്. 1984 മെയ് 29 നാണ് ഓപ്പറേഷൻ നടന്നത്. സിയാച്ചിൻ ഹിമാനി പിടിച്ചടക്കാനുള്ള ഓപ്പറേഷൻ മേഘദൂതിന്റെ കീഴിലുള്ള ആദ്യ നടപടിയായിരുന്നു ഇത്.
ഇതിനിടെ ഹിമപാതത്തിൽ അകപ്പെട്ട് സെക്കൻഡ് ലെഫ്റ്റനന്റ് പിഎസ് പുണ്ഡിർ ഉൾപ്പെടെ 18 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അന്ന് 14 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 5 പേരുടെ ഭൗതിക ശരീരങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടും തണുപ്പ് വില്ലനായതോടെ തിരച്ചിൽ നിർത്തേണ്ടി വന്നു.
വേനൽ കാലത്ത് മഞ്ഞ് ഉരുകുമ്പോൾ സൈന്യം ഇത്തരത്തിൽ കാണാതായവർക്കായി ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്താറുണ്ട്. സിയാച്ചിനിൽ 16,000 അടിയിലധികം ഉയരത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒരു പഴയ ബങ്കറിനുള്ളിൽ നിന്നാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തിന് ഔപചാരികമായി വിട നൽകാൻ തയ്യാറെടുക്കുകയാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. വിമുക്ത ഭടന്മാരും ഇവരോടൊപ്പം ചേരുന്നുണ്ട്.
ഇന്ത്യൻ സൈന്യം ഇതുവരെ നടത്തിയ ഏറ്റവും തന്ത്രപ്രധാനമായ സൈനിക നടപടികളിൽ ഒന്നാണ് 1984ലെ ഓപ്പറേഷൻ മേഘ്ദൂത്. സിയാച്ചിൻ ഹിമാനിയിൽ അധിനിവേശം നടത്തിയ പാകിസ്താന്റെ മേൽ സമ്പൂർണ ആധിപത്യം ഉറപ്പാക്കിയത് ഈ ഓപ്പറേഷനിലൂടെയാണ്.
Comments