തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്‌ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനും മേലെ കാൾ മാർക്‌സിന്റെ ചിത്രവും വാചകങ്ങളും ഉൾപ്പെടുത്തിയതാണ് ചർച്ചയായത്.
സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. സ്വാതന്ത്ര്യവും വെല്ലുവിളികളും എന്നതാണ് വാരാന്തപ്പതിപ്പിലെ പ്രധാന ലേഖനം. അതിന്റെ ഇടത് വശത്തായി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നേതാക്കളുടെ അഭിപ്രായങ്ങൾ രേഖാചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ആദ്യം കാൾ മാർക്‌സ ആദ്യം ഇടംപിടിച്ചത്.
ഇതിന് താഴെയായി വിഭജനത്തിനെതിരായ ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറി പ്യാരലാലിന്റെ അഭിപ്രായവും അതിന് താഴെ ആഗസ്റ്റ് 14 ന് അർദ്ധരാത്രി ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗവുമാണ്. അതിന് താഴേക്ക് ഇഎംഎസും കൃഷ്ണപിളളയും കഴിഞ്ഞാണ് ഭരണഘടനാ ശിൽപി അംബേദ്കറുടെ അഭിപ്രായം ഇടംപിടിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഭരണ വർഗത്തെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തുകയോ ഇന്ത്യക്കാർ ഇംഗ്ലീഷ് നുകം കുടഞ്ഞെറിയാൻ കരുത്താർജ്ജിക്കുകയോ ചെയ്യുന്നതുവരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിൽ വിതറിയ പുതിയ സാമൂഹ്യബീജങ്ങളുടെ ഫലം അനുഭവിക്കാനാകില്ലെന്ന വാചകങ്ങളാണ് മാർക്‌സിന്റേതായി കൊടുത്തിരിക്കുന്നത്.
നാല് പേജുകൾ അടങ്ങുന്ന അമൃത മഹോത്സവ സ്‌പെഷൽ വാരാന്തപ്പതിപ്പിൽ സ്വാതന്ത്ര്യ സമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടനയെന്ന തലക്കെട്ടോടെ ആർഎസ്എസിനെക്കുറിച്ചുളള നുണപ്രചാരണവും ഉൾപേജിൽ ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments