മുംബൈ: മഹേന്ദ്രസിംഗ് ധോണിയോട് എവിടെ ഉറച്ചുനിൽക്കാനാണ് താൽപ്പര്യമെന്നത് അറിയിക്കണമെന്ന് ബിസിസിഐ. ഐപിഎല്ലിന്റെ ഭാഗമായി തുടരാനാണോ അതോ സിഎസ്‌കെയുടെ മാത്രം ഭാഗമാകാനാണോ എന്നത് അറിയിക്കാനാണ് നിർദ്ദേശം. ഐപിഎല്ലിൽ ലിസ്റ്റ് ചെയ്യപ്പെട്ട ക്ലബ്ബുകൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിന് തടസ്സമില്ല. എന്നാൽ താരങ്ങൾക്ക് കളിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ക്രിക്കറ്റ് ബന്ധങ്ങളും ഒഴിയണമെന്ന നിയമമാണ് ധോണിക്കും ബാധമാകുക.
ഇന്ത്യയുടേയോ സംസ്ഥാനങ്ങളുടേയോ ടീമിൽ ഭാഗമാകുന്ന ആർക്കും വിദേശ ലീഗിൽ കളിക്കാൻ സാധിക്കില്ലെന്ന നയമാണ് ധോണിയുടെ കാര്യത്തിൽ പരിഗണിക്കേണ്ടിവന്നിരിക്കുന്നത്.
ധോണി ഉപദേശകനായ സിഎസ്‌കെ ടീം ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ടി20 ലീഗിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിസിസിഐ ലിസ്റ്റിൽ ഇല്ലാത്തവരും സംസ്ഥാന ടീമിലില്ലാത്തവർക്കുമാണ് പുതിയ നിയന്ത്രണ പ്രകാരം വിദേശമത്സരങ്ങളിൽ പങ്കെടുക്കാനാകൂ. ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലിൽ അല്ലാതെ മറ്റ് പ്രൊഫഷണൽ ലീഗിൽ മത്സരിക്കാൻ അനുവാദമില്ല. ധോണി നിലവിൽ ബിസിസിഐയുടെ ഭാഗമെന്ന നിലയിലാണ് ഐപിഎല്ലിലുള്ളത്.
ധോണിക്ക് ദക്ഷിണാഫ്രിക്കയിലെ സിഎസ്എയുടെ ലീഗിൽ ടീമിന്റെ ഭാഗമായി പോകണമെങ്കിൽ ഐപിഎല്ലിന്റെ ഭാഗമായി നിന്നുകൊണ്ട് പോകാനാവില്ലെന്ന സാങ്കേതിക പ്രശ്നമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. ആദ്യം എല്ലാ മേഖലയിൽ നിന്നും വിരമിച്ചതായി ബിസിസിഐയെ അറിയിക്കണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്നും വിലക്കുന്ന ബിസിസിഐ നടപടിക്കെതിരെ മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് ഇതിനിടെ രംഗത്ത് വന്നിരുന്നു.
.’ എനിക്ക് ഐപിഎല്ലിനോട് എതിർപ്പില്ല. എന്നാൽ ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്ത്യയിലെ ഐപിഎല്ലിൽ വരുന്ന പോലെ എന്തുകൊണ്ടാണ് ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കാത്തത്. ഒരു ലീഗിൽ മാത്രം ലോകത്തിലെ എല്ലാ താരങ്ങൾക്കും കളിക്കാം എന്നത് എന്ത് നിയമമാണ്. ഇന്ത്യൻ താരങ്ങളെ മറ്റൊരു രാജ്യത്തിനും ലഭിക്കുന്നില്ല.’ ഗിൽക്രിസ്റ്റ് ചോദിക്കുന്നു.
Comments