ന്യൂഡൽഹി : ഇന്ത്യയ്‌ക്കായി തനിക്കൊരു അഭിലാഷമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അത് നടപ്പിലാക്കാൻ താൻ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുമെന്നും മമത പറഞ്ഞു. രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനത്തിലാണ് മമത തന്റെ അഭിലാഷം വെളുപ്പെടുത്തി രംഗത്തെത്തിയത്.
ആരും പട്ടിണി കിടക്കാത്ത, സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം നേടുന്ന, എല്ലാവരേയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് മമത പറഞ്ഞത്. അടിച്ചമർത്തുന്ന ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാത്ത, ഐക്യത്തോടെയുള്ള ദിവസങ്ങൾക്കായി പോരാടുമെന്നും മമത ട്വിറ്ററിൽ കുറിച്ചു. എന്റെ അഭിലാഷത്തിനായി ഞാൻ പ്രവർത്തിക്കുമെന്നും ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ അഭിലാഷം എന്താണെന്നും മമത ചോദിക്കുന്നു.
മമതയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയിട്ട് പോരെ രാജ്യത്തെപ്പറ്റി സ്വപ്‌നം കാണുന്നത് എന്ന് ബിജെപി എംപി ദിലീപ് ഘോഷ് ചോദിച്ചു. ഒരു വശത്ത് പ്രധാനമന്ത്രിയാകാനുള്ള മോഹവും മറുവശത്ത് സിബിഐ ഏത് സമയത്തും വീട്ടിലെത്തും എന്നുള്ള ഭയവുമാണ് മമതയ്‌ക്ക്. ഇത് രണ്ടും നല്ലതല്ല എന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
Comments