പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികൾക്കെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് പരിഗണിക്കുന്നത്. ഇതിനോടകം നിരവധി സാക്ഷികളാണ് കൂറു മാറിയിട്ടുള്ളത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചുവെന്നും ജാമ്യം റദ്ദ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികളായ മരയ്‌ക്കാർ, നജീബ്, ഷംസുദ്ദീൻ, സജീവ് എന്നിവരാണ് പ്രാധനമായും സാക്ഷികളെ സ്വാധീനിച്ചിരിക്കുന്നത്. 63 തവണയോളം ചില സാക്ഷികളെ ഇവർ ബന്ധപ്പെട്ടുവെന്നതിന് ഫോൺ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള ഹർജിയിൽ ഇന്ന് തീർപ്പുണ്ടായാൽ അതിവേഗ വിസ്താരം ആരംഭിക്കും. ദിവസേന 5 സാക്ഷികളെ എങ്കിലും വിസ്തരിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു.
ഇന്ന് 25 മുതൽ 31 വരെയുള്ള സാക്ഷികളെ വിസ്തരിച്ചേക്കും. 13 സാക്ഷികൾ ഇതിനോടകം തന്നെ കൂറു മാറിയിട്ടുണ്ട്. പ്രോസിക്യൂഷൻ അനുകൂലമായി മൊഴി നൽകിയത് 2 പേർ മാത്രമാണ്. ഹർജി തീർപ്പാക്കി ഇന്ന് വിസ്താരം ഉണ്ടെങ്കിൽ 25-ാം സാക്ഷി മുതൽ 31-ാം സാക്ഷി വരെ വിസ്തരിക്കും. രാജേഷ്, ജയകുമാർ, സെയ്ദതലവി, മണികണ്ഠൻ, സുനിൽ കുമാർ, താജുദ്ദീൻ, ദീപു എന്നിവരെയാണ് വിസ്തരിക്കുക.
Comments