ബെംഗളൂരു: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള കർണാടക സർക്കാരിന്റെ പത്രപരസ്യത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെഹ്‌റുവിനെ താനും തന്റെ സർക്കാരും ബഹുമാനിക്കുന്നുണ്ട്. എന്നാൽ 65 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ബിആർ അംബേദ്കറെയും ലാൽ ബഹദൂർ ശാസ്ത്രിയെയും പോലുള്ള മറ്റ് ദേശീയ ബിംബങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ പരസ്യത്തിൽ ചില സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പരാമർശിച്ചിരുന്നു. അവരെപ്പറ്റി ആരും ഒന്നും പറഞ്ഞിട്ടില്ല, നല്ലതൊന്നും സംസാരിച്ചില്ല. പകരം കോൺഗ്രസ് അവരുടെ ഒരു നേതാവിന്റെ മാത്രം പേര് കാണാതായതിനാലാണ് സങ്കടപ്പെടുന്നത്. ഞങ്ങൾ നെഹ്‌റുവിനെയോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയോ മറന്നിട്ടില്ല. അദ്ദേഹത്തോട് ഞങ്ങൾക്ക് വലിയ ബഹുമാനവുമാണ്. വാസ്തവത്തിൽ, ആ പരസ്യത്തിൽ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ടെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രം ആർക്കും മറക്കാൻ കഴിയില്ല. എന്നാൽ പലരും ചരിത്രത്തെ തിരുത്തിയെഴുതിയിട്ടുണ്ട്. സത്യം തുറന്നു പറയുകയും സത്യം ജനങ്ങൾ അറിയുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പേര് വെളിപ്പെടുത്താത്ത ആയിരക്കണക്കിന് യുവാക്കൾ, കർഷകർ, തൊഴിലാളികൾ എന്നിവരുടെ ത്യാഗം മൂലമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തെ നേതാക്കളും അവരുടേതായ രീതിയിൽ ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ട്. അവരെ ആരെയും മറക്കുന്ന പ്രശ്‌നമില്ലെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ഓരോരുത്തരുടെയും സംഭാവനകൾ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ പ്രധാനമന്ത്രിമാരുടെ മ്യൂസിയം സ്ഥാപിച്ചു. പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ജനങ്ങൾക്ക് തുറന്നു കാണിക്കുവാൻ ഏതെങ്കിലും ഒരു പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി ആണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പ്രധാനമന്ത്രി മാത്രമല്ല, നിരവധിപേർ രാജ്യത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും ബൊമ്മൈ വ്യക്തമാക്കി.
Comments