ദിസ്പൂർ: അസമിൽ പ്രതിപക്ഷ എംഎൽഎമാർ ഭരണകക്ഷിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുകയാണ്. ഇതിനിടെ ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി ഉപേക്ഷിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന് അസം ബിജെപി അദ്ധ്യക്ഷൻ ഭബേഷ് കലിത പറഞ്ഞു. സംസ്ഥാനത്തെ വികസനത്തിൽ പ്രതിപക്ഷ എംഎൽഎമാരും സന്തുഷ്ടരാണ്. അസമിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളിൽ അവർ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
‘താൻ എണ്ണം പറയുന്നില്ല, പക്ഷേ പലരും ബിജെപിയിൽ ചേരും. വരും ദിവസങ്ങളിൽ എല്ലാം വ്യക്തമാകും. അസമിന്റെ വികസനത്തിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ച നടപടികളിൽ എല്ലാ വിഭാഗങ്ങളും രാഷ്‌ട്രീയ പാർട്ടികളും സംതൃപ്തരാണ്’ എന്ന് കലിത പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ നിഷേധിച്ചുകൊണ്ട് അസമിലെ 22 എംഎൽഎമാർ നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പിന്തുണ നൽകി ക്രോസ് വോട്ട് ചെയ്തു.
നേരത്തെ, അസമിലെ ബിജെപിയുടെ മുതിർന്ന നേതാവ് പ്രശാന്ത ഫുക്കനും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ പ്രതിപക്ഷത്ത് നിന്നുള്ള എട്ട് നിയമസഭാംഗങ്ങൾ ഭരണകക്ഷിയിൽ ചേരുമെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. 126 അംഗ അസം നിയമസഭയിൽ നിലവിൽ കോൺഗ്രസിന് 27 എംഎൽഎമാരും ബിജെപിക്ക് 63 എംഎൽഎമാരുമാണുള്ളത്. കഴിഞ്ഞ വർഷം, രണ്ട് കോൺഗ്രസ് എംഎൽഎമാർ പദവി രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.















