കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇഡി താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. ഈ സാഹചര്യത്തിൽ തോമസ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് രേഖകൾ സഹിതം ഇഡി ഇന്ന് കോടതിയിൽ വ്യക്തമാക്കും.
സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിവരങ്ങൾ തേടുകയെന്ന ഉദ്ദേശ്യത്തിലാണ് സമൻസ് അയച്ചതെന്നും പ്രതിയായിട്ടല്ല തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഇഡി കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ മസാല ബോണ്ട് കേസിൽ ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ബോണ്ട് വിതരണം റിസർവ് ബാങ്കിന്റെ അനുമതിയോടെയായിരുന്നു നടന്നതെന്നും ഫെമ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി പറഞ്ഞിരുന്നു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബി പറഞ്ഞു. എന്നാൽ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ഇഡി കോടതിയിൽ വ്യക്തമാക്കിയത്. ഇതോടെ, സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ആ സംശയത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്താമല്ലോയെന്ന് കിഫ്ബിയോട് ഹൈക്കോടതി ആരായുകയും ഇഡി അന്വേഷണത്തിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
Comments