തണ്ണിമത്തൻ എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം ഓർമ്മവരിക ചുവപ്പ് നിറവും, മധുരവും പിന്നെ ഏത് ചൂടിനെയും ഇല്ലാതാക്കുന്ന തണുപ്പുമാണ്. പൊരിവെയിലത്ത് നിന്ന് കയറി വരുന്നവരോട് ഒരു തണ്ണിമത്തൻ ആയാലോ എന്ന് ചോദിച്ചാൽ നോ പറയുന്നവർ ചുരുക്കമായിരിക്കും. എന്നാൽ പണ്ട് തണ്ണിമത്തൻ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്നാണ് കണ്ടെത്തൽ.
പണ്ട് തണ്ണിമത്തൻ കിട്ടിയാൽ ആദ്യം ചെയ്യുക അതിന്റെ ഉള്ളിലുള്ള ചുവപ്പ് ഭാഗം എടുത്ത് കളഞ്ഞ് കുരുക്കൾ മാത്രം കഴിക്കുകയാണ്. അസഹനീയമായ കയ്പ്പ് തന്നെയാണ് ഇതിന്റെ കാരണവും. ചുവപ്പ് ഭാഗം നല്ല കയ്പ്പായിരിക്കും. അത് മാത്രമല്ല, തിന്നാൽ മരണം ഉറപ്പാണ്.
ഒന്നോ രണ്ടോ വർഷം മുൻപുളള കാര്യമല്ല, ആറായിരം വർഷം മുമ്പത്തെ കാര്യങ്ങളാണ് പറഞ്ഞുവരുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ആദ്യമായി തണ്ണിമത്തൻ ഉണ്ടാകുന്നത്. ഇത് കയ്‌പ്പേറിയതും വിഷാംശമുള്ളതുമായിരുന്നു. ലണ്ടനിലെ ക്യൂവിലുള്ള റോയൽ ബൊട്ടാണിക് ഗാർഡൻസിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. മോളിക്യുലാർ ബയോളജി ആന്റ് ഇവല്യൂഷൻ ജേണലിൽ ഇത് പ്രസിദ്ധീകരിച്ചു.
പണ്ട് കാലത്ത് തണ്ണിമത്തൻ കഴിച്ചാൽ മരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പലരും അത് പൂർണമായും ഒഴിവാക്കി. വർഷങ്ങൾ കടന്നതോടെ നിരവധി മാറ്റങ്ങൾ സംഭവിക്കുകയും തണ്ണിമത്തൻ ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു. പിന്നീടത് എല്ലാവരുടെയും ഇഷ്ടപ്പെട്ട ഫലമായി മാറുകയും ചെയ്തു.
Comments