ബെയ്ജിംഗ് : ജനങ്ങളെ അടിച്ചമർത്തുക, രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലാതാക്കുക, അനാവശ്യമായി ആളുകളെ തടങ്കലിൽ അടയ്‌ക്കുക എന്നിവയ്‌ക്കെല്ലാം പേരുകേട്ട രാജ്യമാണ് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഇത്തരം ക്രൂരതകൾ നേരത്തെയും ലോകം അറിഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്താറുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ ചില ലീലാവിലാസങ്ങളായാണ് പലരും ഇതിനെ കണക്കാക്കുന്നതും.
രാഷ്‌ട്രീയ എതിരാളികൾക്ക് രാജ്യത്ത് ലഭിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്ടിവിസ്റ്റുകളെയും രാഷ്‌ട്രീയ എതിരാളികളെയും മാനസിക രോഗികളായി ചിത്രീകരിക്കുകയും ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിന് ഡോക്ടർമാരും കൂട്ടുനിൽക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. അങ്കാങ് എന്നറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇവരെ പ്രവേശിപ്പിക്കാറുള്ളത്.
2015 നും 2021 നുമിടയിൽ 99 ചൈനക്കാരെയാണ് ഭരണകൂടം ഇത്തരത്തിൽ മാനസിക രോഗികളാക്കിയത്. 2010 ൽ ചൈനയിലെ മാനസിക പരിചരണ സംവിധാനത്തിന്മേൽ ജുഡീഷ്യൽ മേൽനോട്ടത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 2022 ലും ഇതേ നടപടികളാണ് രാജ്യത്ത് തുടരുന്നത്. മാനസികരോഗിയായി ചിത്രീകരിച്ചുകൊണ്ട് തടവിലാക്കപ്പെട്ടയാൾക്ക് അഭിഭാഷകനെ കാണാനോ, ഹർജി സമർപ്പിക്കാനോ അവസരം നൽകില്ല. വർഷങ്ങളോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ഷോക്ക് ട്രീറ്റ്‌മെന്റ് ഉൾപ്പെടെ നൽകി വിട്ടയയ്‌ക്കും. ഒരാളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും വ്യക്തമാകുന്നുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇത്തരം ആവശ്യങ്ങൾക്ക് ആശുപത്രിയിലെ ഡോക്ടർമാരും കൂട്ടുനിൽക്കുന്നു. അവരെ ആശുപത്രിയിൽ അനാവശ്യമായി ചികിത്സിക്കുകയും നിർബന്ധിച്ച് മരുന്ന് നൽകുകയും ചെയ്യുന്നു. ഈ ഇരകളിൽ കൂടുതലും സർക്കാരിന്റെ ക്രൂരതകൾക്കെതിരെ താഴെത്തട്ടിൽ നിന്ന് പോരാടുന്നവരാണ്. പണം ഇല്ലാത്തത് കൊണ്ട് തന്നെ ഇവർ കേസുമായി മുന്നോട്ട് പോകില്ല എന്ന വിശ്വാസമാണ് ഭരണകൂടത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. തടവുകാർ പലപ്പോഴും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരായിരുന്നു. തങ്ങളെ മർദ്ദിക്കുകയും ഇലക്ട്രിക്ക് ഷോക്ക് നൽകുകയും ഏകാന്ത തടവിൽ പാർപ്പിക്കുകയും ചെയ്യുന്നുവെന്ന് സർക്കാരിന്റെ പീഡനത്തിന് ഇരയായവർ പറയുന്നു. മർദനത്തിനും ഇലക്ട്രോഷോക്ക് തെറാപ്പിക്കും ഏകാന്ത തടവിനും വിധേയരായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ
Comments