ഗുവാഹട്ടി: പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ രാജ്യത്ത് വീണ്ടും കലാപശ്രമം. അസമിൽ നിയമത്തിനെതിരെ ആൾ അസം സ്റ്റുഡന്റ് യൂണിയൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഹിമന്ത സർക്കാർ. ഇതിനിടെയാണ് വീണ്ടും രാജ്യവിരുദ്ധ ശക്തികൾ കലാപത്തിന് കോപ്പ്കൂട്ടുന്നത്.
വടക്ക് കിഴക്കൻ അസമിലെ വിവിധയിടങ്ങളിലാണ് സംഘടനാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രതിഷേധം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസിന് അധികൃതർ നിർദ്ദേശം നൽകി. നേരത്തെ ഡൽഹിയിലുണ്ടായ ചെറിയ പ്രതിഷേധമാണ് നിരവധി പേരുടെ മരണത്തിന് കാരണമായ വൻ കലാപമായി മാറിയത്.
അസമിലെ ജനങ്ങൾ ഒരിക്കലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കില്ലെന്ന് അസം സ്റ്റുഡന്റ്സ് യൂണിയൻ പറഞ്ഞു. അതിനാൽ നിയമം പിൻവലിക്കണം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് പ്രതിഷേധം അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ ഇത് തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. എങ്കിലേ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതെ ഇരിക്കുകയൂള്ളൂ എന്നും സംഘടന വ്യക്തമാക്കി.
Comments