കൊൽക്കത്ത: ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മണ്ഡലിന്റെ ആസ്തികൾ മരവിപ്പിച്ച് സി ബി ഐ. വിവിധ ബാങ്കുകളിലായി മണ്ഡലിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 16.97 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് മരവിപ്പിച്ചത്. മകൾ സുകന്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനുബ്രത സാമ്പത്തിക ഇടപാടുകൾ നടത്തിയതായും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് ബീർഭൂം പ്രസിഡൻ്റാണ് അനുബ്രത മണ്ഡൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയാണ് അനുബ്രത. നിലവിൽ കന്നുകാലിക്കടത്ത് കേസിൽ സി ബി ഐ കസ്റ്റഡിയിലാണ് ഇയാൾ.
2020 സെപ്റ്റംബർ 21ന് കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബംഗ്ലാദേശ് ബന്ധവും പിന്നീട് വ്യക്തമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അനുബ്രത മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങൾ സിബിഐക്ക് ലഭിച്ചത്.
നേരത്തേ അഴിമതി കേസിൽ പശ്ചിമ ബംഗാൾ മന്ത്രിയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്ക് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. പശ്ചിമ ബംഗാളിനെ മമത ബാനർജിയുടെ ഭരണത്തിന്റെ മറവിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
Comments