ന്യൂഡൽഹി: കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിൽ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ. കോടതിയുടെ നിരീക്ഷണവും കണ്ടെത്തലുകളും അതീവ ദൗർഭാഗ്യകരമാണെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഈ ഉത്തരവുണ്ടാക്കുന്ന ദൂരവ്യാപക ഫലം കോടതി അവഗണിച്ചുവെന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു. എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന ശ്രമക്കേസിലെ ജാമ്യഹർജി പരിഗണിക്കവെ നടത്തിയ വിവാദ പരാമർശങ്ങളിലാണ് കമ്മീഷന്റെ പ്രതികരണം.
പരാതിക്കാരി ധരിച്ചിരുന്ന വസ്ത്രം ലൈംഗിക പ്രേരണ ഉണ്ടാക്കുന്നതാണെന്നും അതിനാൽ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ ശ്രമം (354 എ) എന്ന കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ വിവാദ പരാമർശം. പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച രേഖകളിൽ, കേസിനാസ്പദമായ സമയത്തുള്ള പരാതിക്കാരിയുടെ ചിത്രമുണ്ടെന്നും ഈ ചിത്രത്തിൽ യുവതി ധരിച്ചിരിക്കുന്ന വസ്ത്രം പ്രകോപനപരമാണെന്നുമാണ് കോടതി കണ്ടെത്തിയത്. ശരീരഭാഗങ്ങൾ തുറന്നു കാണിക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചിരുന്നത് എന്നതിനാൽ പ്രഥമദൃഷ്ട്യാ ലൈംഗികപീഡന ശ്രമക്കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റേതാണ് ഈ ഉത്തരവ്. വിധിയുടെ പകർപ്പ് പുറത്തുവന്നതോടെ ഈ പരാമർശം വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. അതിനിടെ സിവിക് ചന്ദ്രനെതിരായ കേസിൽ പുറപ്പെടുവിച്ച ആദ്യ കോടതി വിധിയും വിവാദമായി. ലൈംഗിക അതിക്രമം നടന്നത് പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോഴിക്കോട് സെഷൻസ് കോടതി, കേസിൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി. എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. ഈ കേസിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Comments