കോഴിക്കോട് : ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിൽ ജാമ്യം നൽകാൻ കോടതി എടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ജാതി ഇല്ലാത്തയാൾക്കെതിരെ എസ് സി എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്. സിവിക് ചന്ദ്രന്റെ എസ്എസ്എൽസി ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ കേസ് നിലനിൽക്കില്ല എന്നും കോടതി പറഞ്ഞു. എന്നാൽ ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
യുവ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതിയുടെ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്‌സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Comments